കാടേറ്റുന്ന കത്തുകള്‍

ബഹുമാനപ്പെട്ട തത്ത്വമസീ, താങ്കള്‍ അയച്ച കുറിപ്പ് വായിച്ചു മനസ്സിലാക്കാന്‍ ഞങ്ങള്‍ക്കും, അയല്‍ക്കാര്‍ക്കും കഴിഞ്ഞില്ല. ആയതിനാല്‍ പതിവുപോലെ മരുന്നുകടയില്‍ കൊടുത്തു. അവരതു വായിച്ചുനോക്കി 12 ഗുളികകള്‍ തന്നു. രണ്ടെണ്ണം വലുതു വായിലിടാന്‍ ഭാവിച്ചപ്പോള്‍ അശരീരി ഉണ്ടായി. ആ ഗുളികകള്‍ രണ്ടും വയര്‍ ഇളക്കാനുളളതാണ്. 10 എണ്ണം ശ്വാസംമുട്ടിനും. നന്ദി. എന്റെ ദിവ്യദൃഷ്ടി വിയ്യൂര്‍ക്കു തിരിച്ചു. താങ്കളുടെ ഹൃദയം ശരിക്കും കണ്ടു.. ഹൃദയത്തില്‍നിന്നു മനസ്സിലായി താങ്കള്‍ 29-ന് എന്റെ വീട്ടില്‍ ഉണ്ണാന്‍ വരും. നല്ല ഊണ് സംഘടിപ്പിക്കാം. അന്നേ ദിവസം എം ടിയെയും എന്‍ പിയെയും താങ്കള്‍ കൂട്ടണം. മലയാളം എഴുതാനും വായിക്കാനും അറിവുളളവര്‍ ആ ഭാഗത്തുണ്ടെങ്കില്‍ എം ടിക്കും എന്‍ പിക്കും കാര്‍ഡ് ഇടണം.. താങ്കളെ മലയാളം പഠിപ്പിക്കാന്‍ ഒരു പെണ്ണിനെ താങ്കളുടെ സവിധത്തിലേയ്ക്കയക്കാം. പരമസുന്ദരി. താങ്കള്‍ അവളെ കെട്ടുകയാണെങ്കില്‍ മാസന്തോറും എനിക്ക് 250/- രൂപ വീതം അയയ്ക്കണം. താങ്കള്‍ക്ക് അവളില്‍ ഉണ്ടാകുന്ന ആണ്‍കുട്ടികളെ എനിക്കു തരണം. ഒരു ചാവേര്‍പ്പട ഉണ്ടാക്കാനാണ്. ഈ കത്ത് ആരെയെങ്കിലുംകൊണ്ട് വായിപ്പിച്ചു ജ്ഞാനിയാവുക.മുഹമ്മദ് ബഷീര്‍

 മംഗളം

 കോഴിക്കോട്
 14-1-1991

****

മുകളില്‍ കൊടുത്തിരിക്കുന്നത്, കാല്‍ നൂറ്റാണ്ടു മുമ്പ് ബേപ്പൂര്‍ സുല്‍ത്താന്‍ സുകുമാര്‍ അഴീക്കോടിനയച്ച കത്തിന്‍റെ ഉള്ളടക്കമാണ്‌. ഇത്, ഇന്ന് വി.ടി.നന്ദകുമാര്‍ ജൂനിയര്‍ ഫെയ്‌സ് ബുക്കിലിട്ടത് എന്‍റെ കമ്പ്യൂട്ടറില്‍ തെളിഞ്ഞുകിടന്നു.

 എം.ടി ക്കും എന്‍.പി ക്കും കാര്‍‌ഡിടണമെന്ന് വായിച്ച എന്‍റെ മകള്‍ എന്നോടു ചോദിക്കുകയാണ്‌ ”അപ്പോ കൂട്ടുകൂടുന്നത് ചീട്ടുകളിച്ചിരിക്കാനാ അല്ലേ?”

”അല്ലെടീ പോത്തേ….” പോത്തിന്‍റെയുള്ളിലെ ആണാധിപത്യം തിരിച്ചറിഞ്ഞ അവള്‍ പ്രതിഷേധിച്ചു. ചുരുങ്ങിയത്, അവളെ എരുമയായെങ്കിലും കരുതി മാന്യത പുലര്‍ത്താന്‍ കഴിയാത്ത, അച്ഛനിലിപ്പോഴും ബാക്കിനില്‍ക്കുന്ന പിന്തിരിപ്പന്‍ ഫ്യൂഡലിസ്റ്റിനെ അവള്‍ തൊട്ടുകാണിച്ചു തന്നു. കൂടാതെ, മൃഗങ്ങളെയൊക്കെ ആയ കാലത്ത് ഉപയോഗിച്ചും ആയുസ്സെത്തി നിഷ്‌ക്രിയരാവുമ്പോള്‍ പൊതുവഴിയിലേക്കിറക്കിവിട്ടും സ്വാര്‍ത്ഥത വെളിവാക്കുന്ന അനേകര്‍ക്കിടയില്‍ ഞാന്‍ നില്‍ക്കുന്നതും.

ഞാനവളെ വലിച്ചു നീട്ടി കത്തുകളുടെ ഒരു പൂക്കാലത്തേയ്ക്ക് കൊണ്ടുപോയി. ആറു പൈസയ്ക്കും പത്തുപൈസയ്ക്കും പോസ്റ്റ്‌കാര്‍ഡുകള്‍ മനസ്സുകളെ തുറന്നു പിടിച്ചുകൊണ്ട് തലങ്ങും വിലങ്ങും കൂടുകള്‍ തേടി പറന്നു നടന്ന കാലം. എല്ലാ പോസ്റ്റുകാര്‍ഡുകളും വിതരണത്തിനുമുമ്പ് വായിക്കാനുള്ള അധികാരം ഒരു പോസ്റ്റുമാനു മാത്രമേയുള്ളുവെന്ന് അപ്പായി എന്നോടു പറഞ്ഞെങ്കിലും എനിക്കത് അത്രയ്ക്കങ്ങോട്ടു വിശ്വാസമായില്ല. ഒരു ദിവസം അയാള്‍ കല്ലില്‍ തട്ടി കമിഴ്‌ന്നടിച്ചു വീണപ്പോള്‍ പാപ്പു അത് സ്ഥിരീകരിച്ചു : ”എങ്ങനെയാ വീഴാണ്ടിരിക്ക്വ. അയാളുടെ കുറുക്കന്‍ കണ്ണല്ലേ? അത് കാര്‍ഡില്‍ നിന്നെടുത്ത് നെലത്തേയ്ക്ക് വെച്ചാലല്ലേ വീഴാണ്ടൊക്കെ നടക്കാന്‍ പറ്റൂ..” അത്യാവശ്യം പൂട്ടിയ, കാര്‍ഡുകളല്ലാത്ത കത്തുകള്‍ തുറക്കാതെ വായിക്കാനുള്ള പദ്ധതിയും അപ്പായിക്കു സ്വന്തമായിരുന്നു എന്നാണു കേട്ടിട്ടുള്ളത്. അതിന്‍റെ വഴികളും പാപ്പു തന്നെ പറഞ്ഞു തന്നു. ”ഉദാഹരണത്തിന്‌, തുപ്പലുകൊണ്ടൊട്ടിക്കുന്ന കത്തുകള്‍ തുറക്കാന്‍ മലമറിക്കേണ്ട ശ്രമമൊന്നും വേണ്ടി വരില്ല. ഒറ്റ പ്രാവശ്യം നക്കിയ കത്തുകള്‍ കൂളായി തുറക്കാം. പക്ഷേ, അത്തരം കത്തുകളീന്ന് നമ്മക്കൊന്നും കാര്യായിട്ട് കിട്ടിയേല. രഹസ്യങ്ങള്‍ക്ക് ഏഴു പൂട്ടാണ്‌. അത് തല്ലിപ്പൊട്ടിക്കേണ്ടിത്തന്നെ വരും. അങ്ങനെയല്ലേ, ‘കത്ത് പൊട്ടിക്കുക’ എന്ന പ്രയോഗം പോലും വന്നത്.”

പൊട്ടിക്കേണ്ടി വരുമെന്ന് കേട്ടപ്പോള്‍ ഉയര്‍ന്ന എന്‍റെ നെറ്റി ആ വിശദീകരണത്തോടെ ഓ… അങ്ങനെ എന്ന് പൂര്‍‌വ്വസ്ഥിതിയിലെത്തി.


 പാപ്പു തുടര്‍ന്നു: ”അതായത്, രഹസ്യങ്ങളുടെ കനം കൂടുന്നതനുസരിച്ച് എഴുത്തുകാര്‍ കൂടുതല്‍ നക്കുകയോ, ചോറുപയോഗിക്കുകയോ, കൂനമ്പാലക്കായോ കപ്പ്ലാമ്പശയോ മുതല്‍ അരികുറുക്കിയതോ ഒക്കെ പ്രയോഗിക്കും. എന്തിനു പറയുന്നു, നമ്മടെ ഈ … കസേരേടെ കൈയൊക്കെ ഒടിഞ്ഞാ ഒട്ടിക്കണ ഒരു വെള്ളപ്പശയില്ലേ…. ടീവീലൊക്കെ കാണണ….എന്തുട്ടാ അതിന്‍റെ പേര്‌…..?”

 ”ക്വിക്ക് ഫിക്സ്….. ഫെവിക്കോള്‍?” 

”അതന്നെ ….വെല്യേ… വെല്യേ രഹസ്യങ്ങള്‍ അങ്ങനേം വരാറൊണ്ട്!” 

സത്യത്തില്‍ അങ്ങനെ എഴു പൂട്ടിട്ട്, അത്ക്ക് മേലേ കോഡിട്ട് ഒരു കോമ്പിനേഷന്‍ പൂട്ടിട്ട് സീല്‍ ചെയ്ത് പാപ്പൂനു വന്ന ഒരു കത്താണ്‌ അയാളുടെ ജീവിതം നക്കിയെടുത്ത് വിഴുങ്ങിക്കളഞ്ഞത് എന്നതൊക്കെ ഇപ്പോള്‍ നാട്ടില്‍ പലര്‍ക്കും അറിയാം. സ്കൂള്‍ വാര്‍ഷികത്തിന്‍റെ അന്ന്‌ കൂട്ടുകാരികളുമായി ആനന്ദ് തിയേറ്ററില്‍ ‘പറന്നു പറന്നു പറന്ന്’ കാണാന്‍ പോയപ്പോള്‍ കൂട്ടുകാരികളുടെ കണ്ണു വെട്ടിച്ച് നീനാമ്മ പെട്ടിയിലിട്ട രഹസ്യകടിതത്തിന്‍റെ ആന്തരികമായ അന്തര്‍ഗ്ഗതം വലിച്ച് പുറത്തിട്ട് നാട്ടിലെ തേരാപ്പാരകള്‍ക്ക് കൊത്തിക്കീറാനിട്ടു കൊടുത്തത് അപ്പായി ആണെന്നാണ്‌ പൊതുവേ വിശ്വസിക്കപ്പെടുന്നത്. പക്ഷേ തെളിവുകളോ, കാഴ്‌ച്ചക്കാരോ ഇല്ലാത്തതിനാല്‍ പ്രതികാരനടപടികള്‍ മനസ്സില്‍ പൂട്ടിവയ്ക്കാനേ പാപ്പൂന്‌ കഴിഞ്ഞുള്ളു. അത് അത്രയ്ക്കും ഭാവി കരുപ്പിടിപ്പിക്കേണ്ട പദ്ധതികളായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പുകളെ മറികടക്കാന്‍ ഈങ്ങാപ്പുഴയ്ക്ക് മുങ്ങാനുള്ള രഹസ്യപദ്ധതികള്‍ കത്തു പോസ്റ്റുചെയ്തതിന്‍റെ മൂന്നാം ദിവസം അങ്ങനെ പരസ്യമാകുകയും നീനാമ്മ വീട്ടുതടങ്കലിലാവുകയും ചെയ്തു. തല്‍ക്കാലം ഒന്നു മാറിനിന്നാല്‍ കാര്യങ്ങളുടെ കിടപ്പ് നേരേയാവുമെന്ന് ആരോ ഉപദേശിച്ചതിനാല്‍, ജൂണിലെ മഴക്കാലമെത്തുമ്പോഴേയ്ക്കും ബന്ധപ്പെട്ടവര്‍ ഒന്നു തണുത്തോളും എന്നുള്ള പ്രതീക്ഷയും മുറുക്കിപ്പിടിച്ച് പാപ്പുവും അണ്ടര്‍ഗ്രൗണ്ടില്‍ പോയി. 

മൂന്നു മാസം കഴിഞ്ഞ് മടങ്ങിയെത്തിയ പാപ്പു കാണുന്നത് കാര്യങ്ങളൊക്കെ തണുത്തുറഞ്ഞുപോയ അവസ്ഥയിലാണ്‌. അയാളുടെ അസാന്നിദ്ധ്യത്തില്‍ കാര്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നീങ്ങുകയും നീനാമ്മ അക്കാലം കൊണ്ട് ഒരു ചെമ്പിളാവുകാരന്‍ പട്ടാളക്കാരന്‍റെ ഭാര്യയായി മാറുകയും ചെയ്തിരുന്നു. 

വിവാഹം കഴിഞ്ഞുള്ള ആദ്യത്തെ വിരുന്നുവരവില്‍ കൂട്ടുകാരി കുഞ്ഞമ്മയെ കെട്ടിപ്പിടിച്ച് നീനാമ്മ ഒത്തിരി കരഞ്ഞു. കണ്ണീരിനിടയിലൂടെ പൊഴിഞ്ഞുവീണ വാക്കുകള്‍ പാപ്പു ഒറ്റയ്ക്ക് വെട്ടിപ്പോയ വിധിയുടെ കൈത്തോട്ടിലൂടെ മുങ്ങിയും പൊങ്ങിയും ഒഴുകിപ്പോയി. എന്നാലും എന്‍റത്ര ധൈര്യം പോലും അവന്‍ കാണിച്ചില്ലല്ലോ എന്നു പറഞ്ഞാണ്‌ അവള്‍ പിരിഞ്ഞതെന്ന്‌ കുഞ്ഞമ്മ പിന്നീടൊരിക്കല്‍ പാപ്പുവിനോടു പറഞ്ഞപ്പോള്‍, തന്നോടു മുങ്ങാന്‍ പറഞ്ഞ ടീമിന്‍റെ തലയില്‍ ഇതുവരെ ഇടിത്തീവീണില്ലല്ലോ ദൈവേ എന്നു പ്‌രാകി. 

കല്ലഞ്ചിറപ്പാലം. ഒത്തിരി വെള്ളം കുത്തിയൊലിച്ചു പോയിട്ടും അതിന്‍റെ തൂണുകള്‍ ഇപ്പോള്‍ കടപുഴകും…. ഇപ്പോള്‍ കടപുഴകും…. എന്നും പറഞ്ഞു നിന്നതല്ലാതെ വീണില്ല. പിന്നെ, ആള്‍ക്കാര്‍ സഹികെട്ടു മാറ്റിപ്പറഞ്ഞു: ”അടുത്ത ഇടവപ്പാതിക്ക് അതെടുത്ത് പോകും.” മൂന്ന്‌ ഒറ്റക്കല്‍ത്തൂണുകള്‍. നാലാമത്തേത് പാലമായി ജനങ്ങളെ വയലായ്ക്കും കാളികാവിനും ഒത്തിരി പ്രാവശ്യം കടത്തിവിട്ട് പിന്നീടു വന്ന ഇടവപ്പാതികളെയൊക്കെ തോല്പിച്ചു. ഒരു പ്രാവശ്യമെങ്കിലും അതിനു താഴെ കുളിച്ചവരും പാലം കടന്നവരും ഇതിപ്പോഴും വീഴാതെ നില്‍ക്കുന്നുണ്ടല്ലോ എന്ന് അത്ഭുതം കൂറി.

 ”എന്താ കാരണം എന്നറിയുവോ കൊച്ചിന്‌?”



 കല്ലഞ്ചിറയില്‍ ഇപ്പോഴുള്ള ഒറ്റക്കല്‍‌പ്പാലത്തിനു കുറച്ചു മുമ്പിലായി വെള്ളം തടഞ്ഞു നിറുത്തി ജലസേചനത്തിനായി പില്‍ക്കാലത്ത് ഒരു ചീപ്പ് പണിയുകയുണ്ടായി. അതില്‍ സജീവമായി പങ്കെടുത്തു എന്നുള്ള ഒറ്റ യോഗ്യതയിലാണ്‌ പാപ്പു ഇതെന്നോട് ആധികാരികമായി ചോദിച്ചത്.

 ”എന്താ?” – ഞാന്‍ ചോദിച്ചു. ”നടുക്കുള്ള തൂണുനില്‍ക്കുന്നത് ഉണുക്കുട്ടിമൂത്താരടെ മേത്തല്യോ…!”

 ”ഉവ്വോ, അതാരാ?”

 പാപ്പു ആ കഥയും പറഞ്ഞു. പാലം പണിക്കാലത്ത് എത്ര ശ്രമിച്ചിട്ടും മദ്ധ്യത്തിലെ തൂണ്‌ ഉറയ്ക്കുന്നില്ല. അങ്ങനെ സ്വാസ്ഥ്യം നഷ്ടപ്പെട്ട കൊച്ചൂഞ്ഞ് മേസ്തിരി ഒരു രാത്രി ഉറങ്ങാന്‍ കിടക്കുമ്പോള്‍ സ്വപ്നത്തില്‍ മൂപ്പന്‍ വന്നു പറഞ്ഞു: ഞാന്‍ പഠിപ്പിച്ചതില്‍ ഒരു കാര്യം നീ മറന്നു; ഊനം തട്ടാത്തൊരൂര്‍ജ്ജസ്വിതന്‍ രക്തം. അങ്ങനെ പിറ്റേന്ന് പണിയുടെ മേല്‍നോട്ടമേറ്റെടുത്ത ഉണുക്കുട്ടി എന്ന അതികായനായ ശിഷ്യന്‍ കുഴിയുടെ അളവുകള്‍ തിട്ടപ്പെടുത്താനിറങ്ങിയ വഴി അവനുമേല്‍ കൊച്ചൂഞ്ഞ് മേസ്തിരി പാലമുറപ്പിച്ചു. പാലമുറപ്പിച്ച് ഗ്രാമത്തിനു സമര്‍പ്പിച്ച ശേഷം നാടുവിട്ട കൊച്ചൂഞ്ഞ് മേസ്തിരി ഭ്രാന്തനായി എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു മരിച്ചതായാണ്‌ വാര്‍ത്ത. നാട്ടില്‍ കൃഷിയുടെ പച്ചപ്പ് പരവതാനിയായി നിലനിന്നകാലത്ത് രാത്രി പാടങ്ങളിലേയ്ക്ക് വെള്ളം തിരിച്ചുവിടാന്‍ പോയവരില്‍ പലരും ഉണുക്കുട്ടിമൂത്താരെ കണ്ടിട്ടുണ്ടെന്നാണ്‌ പാപ്പുവിന്‍റെ പക്ഷം. ചീപ്പു പണിക്കാലത്ത് ‘എന്നെക്കൂട്ടുന്നില്ലേ… എന്നെക്കൂട്ടുന്നില്ലേ’ എന്നു ചോദിച്ച് അദ്ദേഹം അന്നത്തെ പണിക്കാരുടെ ഉറക്കം തട്ടിമറിച്ചിരുന്നതായും അയാള്‍ പറഞ്ഞു.

 വടക്കന്‍ ഗ്രീസിലെ, ആര്‍ത്തയിലെ പാലത്തെ ഞാന്‍ കല്ലഞ്ചിറയിലെ പാലവുമായി ബന്ധിപ്പിക്കുന്നത് വീണ്ടും ഒരു ദശാബ്ദത്തിനു ശേഷമായിരുന്നു. ആര്‍ത്തയില്‍ പകല്‍ പണിയുന്ന പാലം എന്നും രാത്രി തകര്‍ന്നു വീഴുമായിരുന്നു. അതു പരിഹരിച്ചത് മേസ്തിരി സ്വന്തം ഭാര്യയെ ബലി കൊടുത്തുകൊണ്ടായിരുന്നു.. അവിടെ, മേസ്തിരിയുടെ സ്വപ്നങ്ങളില്‍ കടന്നു വന്ന് നിര്‍ദ്ദേശങ്ങള്‍ കൊടുത്തത് മൂപ്പന്‍ മേസ്തിരിക്ക് പകരം ഒരു പക്ഷിയായിരുന്നു. മൃദുമധുരസ്വരത്തിനു പകരം മനുഷ്യന്‍റെ പരുക്കന്‍ ശബ്ദം തൊണ്ടയില്‍ സൂക്ഷിച്ചിരുന്ന ഒരു പക്ഷി. ചതിക്കപ്പെടുന്നവളുടെ വേദനയോടുപമിക്കാന്‍ മറ്റൊന്നുണ്ടായിട്ടില്ലല്ലോ, ഇതുവരെ. പാലം കടക്കുന്നവരെ ഇലകളെപ്പോലെ പറത്തിയും വീഴ്ത്തിയും അവള്‍ പ്രതികാരം ആഘോഷിച്ചു. അവസാനം, സ്വന്തം സഹോദരന്‍റെ അപേക്ഷയില്‍ അവളടങ്ങി നിന്നു.


 ലോകം മുഴുവനുമുണ്ടെങ്കിലും യൂറോപ്പിന്‍റെ തെക്കുകിഴക്കുള്ള ബാള്‍ക്കന്‍ മേഖലയും ലാറ്റിന്‍ അമേരിക്കന്‍ പ്രദേശങ്ങളും കഥകളാല്‍ സമൃദ്ധമായ സ്ഥലങ്ങളാണ്‌. നമ്മുടെ ഐതിഹ്യങ്ങളില്‍ അവയ്ക്കു സമാനമായ പല കഥകളും നമുക്ക് കണ്ടെത്താന്‍ കഴിയും.

പാപ്പുവിന്‍റെ കഥകളുടെ മായികപ്രപഞ്ചത്തില്‍ നിന്ന് ഞാന്‍ വീണ്ടും കത്തെഴുത്തുകളിലേയ്ക്ക് മടങ്ങിവരികയാണ്‌. കത്തെഴുതാന്‍ പ്രേരിപ്പിച്ച അദ്ധ്യാപകര്‍ക്കും ഏറെയിഷ്ടം തോന്നിയ കൂട്ടുകാര്‍ക്കും ഞങ്ങള്‍ കത്തെഴുതി. അദ്ധ്യാപകരില്‍ പലരും മറുകുറിപ്പുകള്‍ അയയ്ക്കാന്‍ തുനിഞ്ഞില്ല. ഞങ്ങളോടു ചേര്‍ന്നുനിന്ന അപൂര്‍‌വ്വം ചിലര്‍ വാക്കുകള്‍ തിരിച്ചു തന്നു. കൂട്ടുകാരില്‍ ചിലരും. അയച്ചുകിട്ടിയ മറുപടികള്‍ ഞങ്ങള്‍ നിധികളാക്കി ഗതകാലത്തിന്‍റെ വര്‍ണ്ണച്ചെപ്പുകളില്‍ കാത്തുവച്ചു. വീണ്ടും, എന്നെങ്കിലുമൊക്കെ തുറന്നു നോക്കാന്‍. ആ നോട്ടത്തില്‍ ഞങ്ങളില്‍ പലരും വര്‍ഷങ്ങളുടെ വാതിലുകള്‍ ഒന്നൊന്നായി തുറന്നു പിന്നിലേയ്ക്കു പോയി. നാല്പതോളം വര്‍ഷമായി എനിക്ക് കത്തയയ്ക്കുന്ന ഒരു സൗഹൃദമുണ്ട്, ഇപ്പോഴും. എത്ര സംസാരിച്ചാലും തീരാത്തത്ര വിശേഷങ്ങള്‍ ഞങ്ങള്‍ക്കിപ്പോഴും ലക്കോട്ടുകളില്‍ കുത്തിനിറയ്ക്കാനുണ്ട്. വല്ലപ്പോഴും മാത്രം കത്തെഴുതി, ദൂരസൗഹൃദങ്ങളുടെ ഭൂമികയെ കുലുക്കി പ്രതിഷ്ഠിക്കുന്നവരുണ്ട്. ഞങ്ങളൊക്കെ ഓരോ കത്തും ഓരോ ഉത്സവമാക്കി ആഘോഷിക്കുകയാണ്‌.

കാടുകയറിയ കഥകള്‍ക്കിടയില്‍ എന്‍റെ മകള്‍ തിക്കിക്കയറുകയാണിപ്പോള്‍. എന്നിട്ടവള്‍ പറയുകയാണ്‌. 


എനിക്ക് അച്ഛന്‍റെ അമ്മയായാല്‍ മതിയായിരുന്നു! 

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്